ലോകം ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആബേയുടെ അന്ത്യം ആഘോഷമാക്കി ചൈന

ലോകം ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആബേയുടെ അന്ത്യം ആഘോഷമാക്കി ചൈന

ബെയ്ജിങ്: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് ലോകം ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആബേയുടെ അന്ത്യം ആഘോഷമാക്കി ചൈന.

ആബേയ്ക്കു നേരെ വെടിയുതിര്‍ത്തയാളെ 'ഹീറോ' എന്നു വിശേഷിപ്പിച്ചും ആബേയ്ക്ക് മരണ ആശംസകള്‍ നേര്‍ന്നുകൊണ്ടും ചൈനയിലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ മരണം ആഘോഷിച്ചു. ജപ്പാനും ചൈനയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരമാണ് ഇത്തരത്തില്‍ അനുചിതമായ ആഹ്ലാദ പ്രകടനം നടത്തുന്നതിലേക്ക് ചൈനക്കാരെ നയിച്ചത്.

ആബെയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആനന്ദം പ്രകടിപ്പിച്ച് ചൈനയിലെ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൈനീസ് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാഡിയോചാവു പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഓസ്ട്രേലിയയിലാണ് ബാഡിയോചാവു കഴിയുന്നത്.

ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍, കിഴക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് ചൈനയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ പ്രധാന കാരണങ്ങള്‍. ഇന്ത്യയോടും തായ്വാനോടും അടുപ്പം സൂക്ഷിച്ചിരുന്ന ഷിന്‍സോ ആബേ ചൈനയില്‍ അത്ര സ്വീകാര്യനുമായിരുന്നില്ല.

പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നരയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അടക്കമുള്ള ലോക നേതാക്കള്‍ ആബേയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.