ലൂർദ്ദ്: ഫ്രാൻസിലെ ഔവർ ലേഡി ഓഫ് ലൂർദ്ദ് ദേവാലയത്തിന്റെ ചാപ്പലുകളിൽ ഒന്നിൽ വൻ തീപിടുത്തം. ചാപ്പലിന്റെ പകുതിയോളം കത്തി നശിച്ചു. ഇന്നലെ രാത്രി ആയിരുന്നു അപകടം. പെട്ടെന്ന് തീ അണയ്‌ക്കാൻ കഴിഞ്ഞതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്നു റെക്ടർ ഫാ. ഒലിവിയർ റിബാഡോ ഡുമാസ് ട്വീറ്റ് ചെയിതു.
"ചാപ്പലിൽ ഉണ്ടായ തീപിടുത്തം വലിയ ആഘാതമാണ്. ആളുകൾക്കാർക്കും പരിക്ക് സംഭവിക്കാത്തത്തിൽ ആശ്വാസം ഉണ്ട്. വിശ്വാസികൾക്ക് ശേഷിക്കുന്ന സ്ഥലത്തു മെഴുകുതിരി കത്തിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും തടസമില്ല". അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ദേവാലയത്തോട് ചേർന്നുള്ള നദി തീരത്താണ് ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ചാപ്പലിന് തൊട്ടു മുന്നിലായാണ് മാതാവിന്റെ ഗ്രോട്ടോ. തീപിടുത്തത്തിൽ ഉയർന്ന പുക പതിച്ചു മാതാവിന്റെ തിരുസ്വരൂപത്തിനും കെടുപാട് ഉണ്ടായി. ഏകദേശം 1.5 മില്യൺ ഡോളറിലധികം നാശനഷ്ടം ഉണ്ടായതയാണ് കണക്കാക്കുന്നത്.
മെഴുകുതിരിയിൽ നിന്നുള്ള തീ പടർന്നതാകാമെന്നാണ് നിഗമനം. ദിവസേന ടൺ കണക്കിന് മെഴുകു തിരികളാണ് ചപ്പാലുകളിൽ വിശ്വാസികളെത്തി കത്തിച്ചു പ്രാർത്ഥിക്കുന്നത്. ഓരോ വർഷവും 380 മെട്രിക് ടൺ മെഴുകുതിരികൾ ചാപ്പലുകളിൽ ഉപയോഗിക്കുന്നതായാണ് കണക്ക്.
കോവിഡിന് ശേഷം ദേവാലയത്തിൽ പതിവ് പോലെയുള്ള പ്രാർത്ഥനകൾ ആരംഭിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം വിശ്വാസികൾ ഇവിടേക്കു ഒഴുകി എത്തുന്നതിനിടെയാണ് ഇപ്പോഴുണ്ടായ തീപിടുത്തം.