സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം: രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം:  രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹമാ: സിറിയയില്‍ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനിടെ നടന്ന തീവ്രവാദി അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹമാ നഗരത്തിന് സമീപം തുര്‍ക്കിയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച പുതിയ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ ഇന്നലെയായിരുന്നു തീവ്രവാദി ആക്രമണം. ഹാഗിയ സോഫിയ എന്ന പേരാണ് ഈ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് നല്‍കിയിരുന്നത്.

രണ്ടു വര്‍ഷം മുമ്പ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി ഉപയോഗിക്കാന്‍ എര്‍ദോഗന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് അതേ പേരില്‍ പുതിയൊരു ദേവാലയം സിറിയയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും സംയുക്തമായി ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമെടുക്കുകയായിരുന്നു. നടന്നത് റോക്കറ്റ് ആക്രമണം ആണെന്നും പിന്നില്‍ തീവ്രവാദി സംഘടനകള്‍ ആണെന്നും സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ 'സന' റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് പിന്നില്‍ ഏത് തീവ്രവാദി ഗ്രൂപ്പാണെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെട്ടിരിന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാരിന്റെ തീവ്രവാദപരമായ നടപടി ആഗോള തലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. അതിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ തീവ്രവാദി ആക്രമണം നടന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.