തീപിടിച്ചത് 'വെറും' പുല്ലിന്; കത്തിയമര്‍ന്ന് രണ്ട് ഡസനിലധികം വീടുകള്‍

തീപിടിച്ചത് 'വെറും' പുല്ലിന്; കത്തിയമര്‍ന്ന് രണ്ട് ഡസനിലധികം വീടുകള്‍

ഡാളസ്: വെറും 'പുല്ല്' ഒരു പ്രദേശത്തെ മുഴുവന്‍ ചുട്ട് ചാമ്പലാക്കാന്‍ ഉഗ്രശേഷിയുള്ള അഗ്നിഗോളമായി മാറാന്‍ കഴിയുമെന്ന് കാണിച്ചു തന്നിരിക്കുകയാണ് അമേരിക്കയിലെ ഒരു വയലില്‍ ഉണ്ടായ തീപിടുത്തം. ഡാളസിലെ ഒരു ഉള്‍ ഗ്രാമത്തില്‍ കൃഷിക്ക് മുന്നോടിയായി വയലിലെ പുല്ലുകള്‍ വെട്ടിക്കളയുന്നതിനിടെ പടര്‍ന്ന തീ ഇരുപതോളം ഏക്കറില്‍ പടര്‍ന്ന് പിടിക്കുകയും 25 ലേറെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ആറ് അഗ്നിശമന യൂണിറ്റുകളെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. പൂര്‍ണമായി അണയ്ക്കാന്‍ കഴിയാത്തതിനാല്‍ ഏതു നിമിഷവും തീ ആളിപ്പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് സംഭവം ഉണ്ടായത്.



ജനവാസ കേന്ദ്രങ്ങളുള്ള വയലിലാണ് തീ ആളിപ്പടര്‍ന്നത്. പുല്ല് വെട്ടിയ ഭാഗത്ത് ഉണ്ടായ തീ നിമിഷങ്ങള്‍ക്കകം വയലിലാകെ പടര്‍ന്നു. പിന്നീട് ജനവാസ മേഖലയിലേക്കും കത്തിക്കയറി. 26 ഓളം വീടുകള്‍ ഭാഗീകമായോ പൂര്‍ണമായോ കത്തി നശിച്ചു. ആളപയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നൂറ് ഡിഗ്രി ഫാരന്‍ഹെയ്റ്റിന് മുകളില്‍ ചൂടുള്ളതിനാല്‍ മുന്‍കരുതല്‍ എന്നവണ്ണം അഗ്നിശമന യൂണിറ്റുകള്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്ന് ബാല്‍ച്ച് സ്പ്രിംഗ്‌സ് ഫയര്‍ മാര്‍ഷല്‍ സീന്‍ ഡേവിസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.