റഷ്യന്‍ സേനയ്ക്കു വന്‍ തിരിച്ചടി; നൂറിലേറെ സൈനികരെ വധിച്ച് ഉക്രെയ്ന്‍

റഷ്യന്‍ സേനയ്ക്കു വന്‍ തിരിച്ചടി; നൂറിലേറെ സൈനികരെ വധിച്ച് ഉക്രെയ്ന്‍

കീവ്: ആറാം മാസത്തിലും തുടരുന്ന യുദ്ധത്തില്‍ ഉക്രെയ്ന്‍ സേനയ്ക്ക് വന്‍ മുന്നേറ്റം. തെക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖേഴ്‌സണില്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രെയ്ന്‍ സേന. രണ്ട് ആയുധകേന്ദ്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഏഴു ടാങ്കുകള്‍ തകര്‍ത്തതായും ഉക്രെയ്ന്‍ സേന അവകാശപ്പെട്ടു.

പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സേനയ്ക്കു നാശമുണ്ടാക്കിയത്. ആറാം മാസത്തിലെത്തിയ സംഘര്‍ഷത്തില്‍ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിതെന്നു പറയുന്നു.

ഖേഴ്‌സണെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍പാത തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ നിലയുറപ്പിച്ച റഷ്യയുടെ 49-ാം സേനാവ്യൂഹം ഇതോടെ കുടുങ്ങിയതായാണ് അവകാശവാദം. നിപ്രോ നദിക്കു കുറുകെ ഖേഴ്‌സണ്‍ നഗരത്തിലേക്കുള്ള മൂന്നു പാലങ്ങളും തകര്‍ക്കപ്പെട്ട നിലയിലാണ്. നഗരം കേന്ദ്രീകരിച്ച് റഷ്യ മേഖലയില്‍ കൂടുതല്‍ ആക്രമണം നടത്താതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നഗരത്തില്‍ റഷ്യയും കനത്ത ആക്രമണമാണ് നടത്തുന്നത്. മിക്ക വീടുകളും തകര്‍ക്കപ്പെട്ട നിലയിലാണെന്ന് ഖേഴ്‌സണ്‍ ഗവര്‍ണര്‍ ദിമിത്രോ ബുട്രി പറഞ്ഞു.

അതിനിടെ, ഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പിടിയിലായ ഉക്രെയ്ന്‍ സൈനികരെ പാര്‍പ്പിച്ച തടവറയിലുണ്ടായ സ്‌ഫോടനത്തെച്ചൊല്ലി ആരോപണം തുടരുകയാണ്. 40 സൈനികരാണ് കൊല്ലപ്പെട്ടത്. 75 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമത ഭരണകൂടത്തിന്റെ കണക്കുകളില്‍ മരണസംഖ്യ 53 ആണ്. ഉക്രെയ്ന്‍ സേനയാണ് ആക്രമണം നടത്തിയതെന്നും അമേരിക്ക നല്‍കിയ ഹിംറാസ് റോക്കറ്റാണ് തടവറക്കു മുകളില്‍ പതിച്ചതെന്നും റഷ്യ പറയുന്നു. എന്നാല്‍, റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഉക്രെയ്ന്‍ നിലപാട്. 193 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.