ഹിരോഷിമ: ലോക മനഃസാക്ഷിയെ ഞെട്ടിച്ച 1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ഹിരോഷിമയിൽ ആറ്റം ബോംബ് പതിച്ചിട്ട് 77 വർഷങ്ങൾ പൂർത്തിയാകുന്നു. മനുഷ്യന്റെ ദുര മൂത്ത യുദ്ധക്കൊതിയുടെ ഏറ്റവും തീഷണമായ ആവിഷ്കാരമാണ് ഹിരോഷിമയിൽ ഓഗസ്റ്റ് ആറിന് ലോകം കണ്ടത്.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു അണുവായുധ പ്രയോഗം.
1941 ഡിസംബർ ഏഴിന് ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യു.എസ്.എസ്. അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ഇത് കാരണമായി.
ജപ്പാനിൽ അണുബോംബ് വർഷിക്കാൻ സൈന്യത്തിന് അന്നത്തെ അമേരിക്കൻ പ്രസിന്റായ ഹാരി എസ്. ട്രൂമാൻ നിർദേശം നൽകി. ഇതിനെ തുടർന്ന് ഓഗസ്റ്റ് അറിന് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു.
1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമ സേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തെരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ യിൽ ലിറ്റിൽ ബോയി എന്ന 12,500 ടൺ ടി.എൻ.ടി. യുടെ പ്രഹര ശേഷിയുള്ള ബോംബ് പ്രയോഗിക്കുകയായിരുന്നു.
ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നര ലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.