തായ്‌വാന്‍ ചൈനയുടെ ഭാഗം; പുനരേകീകരണത്തിന് ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡര്‍

തായ്‌വാന്‍ ചൈനയുടെ ഭാഗം; പുനരേകീകരണത്തിന് ഏത് മാര്‍ഗവും  സ്വീകരിക്കുമെന്ന് ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡര്‍

കാന്‍ബറ: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം സൃഷ്ടിച്ച പ്രകോപനത്തിനു പിന്നാലെ  വിഷയത്തില്‍ ഭീഷണിയുടെ സ്വരവുമായി ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡര്‍. ഓസ്‌ട്രേലിയയില്‍ അടുത്തിടെ അധികാരമേറ്റ ഫെഡറല്‍ സര്‍ക്കാര്‍ തായ്‌വാന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത് ജാഗ്രതയോടെയാവണമെന്ന മുന്നറിയിപ്പും അംബാസഡര്‍ സിയാവോ ക്വിയാന്‍ നല്‍കി.

ഓസ്‌ട്രേലിയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ചൈനീസ് പ്രതിനിധിയുടെ പ്രകോപനപരമായ മുന്നറിയിപ്പുകള്‍. തായ്‌വാന്‍ പുനരേകീകരണം ഏതു മാര്‍ഗത്തിലൂടെയും ചൈനീസ് സര്‍ക്കാര്‍ സാധ്യമാക്കുമെന്ന് സിയാവോ ക്വിയാന്‍ പറഞ്ഞു.

'തായ്‌വാന്‍ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ചൈന തയാറല്ല. സമാധാനപരമായ പുനരേകീകരണത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ആവശ്യമെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് മാര്‍ഗങ്ങള്‍ എന്താണന്നു കണ്ടെത്താന്‍ നിങ്ങളുടെ ഭാവന ഉപയോഗിക്കാമെന്നും സിയാവോ ക്വിയാന്‍ പറഞ്ഞു.

നാന്‍സി പെലോസിയുടെ സന്ദര്‍ശത്തിനു പ്രതികരണമായി തായ്‌വാന് ചുറ്റം ചൈന തങ്ങളുടെ സൈന്യത്തെ വിന്യസിച്ചിരുന്നു.

അധിനിവേശം എന്ന വാക്ക് ഉപയോഗിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സിയാവോ ക്വിയാന്‍ പറഞ്ഞു. തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമല്ല, മറിച്ച് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഒരു പ്രവിശ്യയാണെന്ന സന്ദേശം നല്‍കാനും അദ്ദേഹം മടിച്ചില്ല.

നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് പ്രതികരണമായി ജാപ്പനീസ് സമുദ്രത്തിലേക്ക് ചൈന മിസൈലുകള്‍ തൊടുത്തുവിട്ടതിനെ അപലപിച്ച് ഓസ്ട്രേലിയ യുഎസുമായും ജപ്പാനുമായും ചേര്‍ന്ന് ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിയാവോ ക്വിയാന്‍ പറഞ്ഞു.

തായ്വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനികാഭ്യാസം ആറാം ദിവസം പിന്നിടുമ്പോള്‍ അത് എത്ര ദിവസം തുടരുമെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.