മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; ആളപായമില്ലെന്ന് അധികൃതര്‍

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; ആളപായമില്ലെന്ന് അധികൃതര്‍

കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് സൂചന. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കും ഉണ്ട്. വലിയ കല്ലുകള്‍ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ബെയ്ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലത്തുണ്ടെന്നും അദേഹം പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ഇന്നും ശക്തമായ മഴയാണ്. ബെയ്ലി പാലം നില്‍ക്കുന്ന ഭാഗത്ത് കുത്തൊഴുക്കും ഉണ്ട്. ഇപ്പോള്‍ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നില്‍ വഴി ബ്ലോക്കായി. നിലവില്‍ ബെയ്‌ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്. ചൂരല്‍മലയില്‍ ജാഗ്രത വേണ്ട സമയമാണെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.