ബീജിങ്: അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി സൗത്ത് ചൈന കടലിടുക്കില്‍ ചൈന നടത്തിയ സൈനികാഭ്യാസം അവസാനിച്ചു. ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസമെന്ന് വിശേഷിപ്പിച്ച പരിശീലനം കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെ അവസാനിപ്പിക്കാനായിരുന്നു ധാരണയുണ്ടായിരുന്നതെങ്കിലും മൂന്ന് ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
തായ്‌വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ആറു ദിവസത്തെ സൈനികാഭ്യാസമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയവും അതിന്റെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡും പ്രസ്താവനയില്‍ സൂചിപ്പിച്ചു. 'എല്ലാ ജോലികളും പൂര്‍ത്തീകരിച്ചു. സംയുക്ത പ്രവര്‍ത്തനങ്ങളില്‍ സൈനികരുടെ പോരാട്ട ശേഷി ഫലപ്രദമായി പരിശോധിച്ചു.'- ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് സീനിയര്‍ കേണല്‍ ഷി യി പ്രസ്താവനയില്‍ പറഞ്ഞു.
സൈനികാഭ്യാസം അവസാനിപ്പിച്ചെങ്കിലും തായ്‌വാന്‍ മേഖലയിലെ പെട്രോളിംഗ് തുടരുമെന്നും കേണല്‍ ഷി പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം ഉള്‍പ്പടെ വലിയ സൈനാകാഭ്യാസമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി തായ്‌വാന് സമീപം സൗത്ത് ചൈന കടലിടുക്കില്‍ നടന്നത്. യുദ്ധ വിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് പ്രകോപനം സൃഷ്ടിച്ചു. അന്തര്‍വാഹിനി യുദ്ധക്കപ്പല്‍ വരെ അണിനിരത്തി ചൈന ശക്തി പ്രകടിപ്പിച്ചു.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ അസോഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്നും അവരുടെ യാത്രയ്ക്ക് ഭീഷണി ഉണ്ടാക്കാനാണ് ചൈന സൈനീകാഭ്യാസം നടത്തിയതെന്നും തായ്‌വാന്‍ പ്രതികരിച്ചു. പടിഞ്ഞാറന്‍ പസഫിക്കിന്റെ വലിയ ഭാഗങ്ങള്‍ നിയന്ത്രിക്കാനുള്ള ചൈനയുടെ അധിനിവേശ മനോഭാവമാണ് സൈനിക അഭ്യാസങ്ങള്‍ പ്രതിഫലിച്ചതെന്നും തായ്‌വാന്‍ വിമര്‍ശിച്ചു.
ചൈനയ്ക്ക് മറുപടിയായി തായ്‌വാന്‍ സൈന്യം തെക്കന്‍ പിംഗ്ടംഗ് കൗണ്ടിയില്‍ ലൈവ്-ഫയര്‍ പീരങ്കി അഭ്യാസങ്ങള്‍ നടത്തുമെന്ന് തായ്‌വാന്റെ ഔദ്യോഗിക സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഭ്യാസത്തില്‍ സൈനികര്‍, യുദ്ധ വാഹനങ്ങള്‍, കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്തരാഷ്ട്ര ജലപാതയായ സൗത്ത് ചൈന കടലിടുക്കില്‍ യുഎസ് സൈന്യം വരും ആഴ്ചകളില്‍ പെട്രോളിംഗ് നടത്തുമെന്ന് ബിഡന്‍ ഭരണകൂടവും മുന്നറിയിപ്പ് നല്‍കി.