'ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല '; അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന

'ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല '; അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന

ചെന്നൈ: അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായി മീന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നും ഇല്ല. ജീവന്‍ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനമെന്നും മീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ജൂണ്‍ 29നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. തന്റെ ആ അവസ്ഥ കൂടി പങ്കുവച്ചാണ് മീന അവയവ ദാനത്തെ കുറിച്ച് പറയുന്നത്.

മീനയുടെ വാക്കുകള്‍ ഇങ്ങനെ:

'വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നത്. വ്യക്തിപരമായി അത്തരമൊരു അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ബാധിക്കുന്നുണ്ട്. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു'- മീന കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.