കേരളത്തിലെ എസ്‌ഐആര്‍ മാറ്റി വെക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍

കേരളത്തിലെ എസ്‌ഐആര്‍ മാറ്റി വെക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍)ഒരു കാരണവശാലും മാറ്റി വെക്കാന്‍ ആകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍.

കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം എസ്‌ഐആര്‍ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. 2020 ല്‍ തദ്ദേശ തിരഞ്ഞെടുപ്പും സ്പെഷ്യല്‍ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്.

സ്പെഷ്യല്‍ സമ്മറി റിവിഷനില്‍ എന്യുമറേഷന്‍ ഒഴികെ എസ്‌ഐആറില്‍ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. നിലവില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മൂലം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിലാകുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.

കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ജോലി സമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാന്‍ ഒരു രേഖയുമില്ല. എസ്‌ഐആറിന് എതിരായ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പിഴയോടെ തള്ളണമെന്നും കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.