ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടുത്തത്തില്‍ 46 പേര്‍ വെന്തു മരിച്ചു; അപകടത്തില്‍ പെട്ടവരിലേറെയും കുട്ടികള്‍

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടുത്തത്തില്‍ 46 പേര്‍ വെന്തു മരിച്ചു; അപകടത്തില്‍ പെട്ടവരിലേറെയും കുട്ടികള്‍

കെയ്റോ: ഈജിപ്തിലെ ക്രൈസ്തവ ദേവാലയത്തില്‍ തീപിടിത്തത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. ഗ്രേറ്റര്‍ കെയ്റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ ചര്‍ച്ചില്‍ ആരാധന അവസാനിച്ച സമയത്താണ് അഗ്‌നിബാധയുണ്ടായത്.



മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനയ്ക്കായി 5,000 ത്തോളം പേര്‍ ഒത്തുകൂടിയിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പള്ളിയുടെ പ്രവേശന കവാടത്തില്‍ തീ പടര്‍ന്നതോടെ നിരവധി പേര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു.

ഈ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ താഴെ വീഴുകയായിരുന്നെന്നും പള്ളി വികാരി യാസിര്‍ മുനീര്‍ പറഞ്ഞു. 15 ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസി സംഭവത്തെ അതിദാരുണമായ അപകടമെന്നാണ് വിശേഷിപ്പിച്ചത്. അടിയന്തര നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.