മ്യാന്‍മറിൽ അഴിമതിക്കേസിൽ ഓങ്സാങ് സൂചിക്ക് 6 വർഷം തടവുശിക്ഷ

മ്യാന്‍മറിൽ അഴിമതിക്കേസിൽ ഓങ്സാങ് സൂചിക്ക് 6 വർഷം തടവുശിക്ഷ



നായ്പിഡാവ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭ നായികയുമായ ഓങ്‌സാങ് സൂചിക്ക് അഴിമതിക്കേസില്‍ ആറ് വര്‍ഷം കൂടി തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് ആരോപിച്ചാണ് മ്യാന്‍മര്‍ പട്ടാള കോടതിയുടെ വിധി.

സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭത്തെ നയിക്കുന്ന 77 വയസുകാരി സൂചിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉള്‍പ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഏകദേശം 190 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനായി സൂചി സ്ഥാപിച്ച സംഘടനയായ ദോ ഖിന്‍ ക്യി ഫൗണ്ടേഷന്റെ ഫണ്ട് വീട് പണിയാനായി ദുരുപയോ?ഗിച്ചെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ നിരക്കില്‍ പാട്ടത്തിനെടുത്തെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാവിധി.

അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂചി നിഷേധിച്ചു. തലസ്ഥാനമായ നായ്പിഡാവിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞുവരികയാണ് സൂചി. മറ്റ് പല കേസുകളിലുമായി 11 വര്‍ഷത്തെ തടവാണ് സൂചി അനുഭവിച്ചുവരുന്നത്.

കോടതി നടപടികള്‍ക്ക് സാക്ഷിയാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂകിയുടെ അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

സൂകിക്കെതിരായി നേരത്തെയുള്ള കോടതി ശിക്ഷകള്‍ പൊതുജന രോഷത്തിന് കാരണമാവുകയും ഷാഡോ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സായുധ പ്രതിരോധം ശക്തമാക്കുകയും ചെയ്തിരുന്നു. ഭരണ അട്ടിമറിക്ക് ശേഷം മ്യാന്‍മറില്‍ 2,200 ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 15,000 ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.