കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം. സ്ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട് 40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട് പടിഞ്ഞാറൻ കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിൽ ബുധനാഴ്ച വൈകിട്ടാണ് സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്‍റെ അന്വേഷണം തുടരുകയാണ്.
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച അഫ്ഗാനില്‍ താലിബാന്‍റെ മുതിര്‍ന്ന പുരോഹിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിനെതിരേ നിരന്തരം പ്രസംഗിച്ചിരുന്ന ആളായിരുന്നു ഹഖാനി. ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു.