തിരുവനന്തപുരം: പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് നടൻ ജയറാം. അഭിനയത്തോടൊപ്പം കൃഷി എന്നത് സ്വകാര്യ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ, 25 വർഷം മുമ്പുതന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങുന്ന ചാങ്ങിൽ നടൻ ജയറാം പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിച്ചു. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തിൽ എട്ടേക്കർ ഭൂമിയിലെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്.
അറുപതോളം പശുക്കളാണ് തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്. 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്. പ്രളയത്തിൽ ഫാം മൊത്തമായി നശിച്ചു. അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. ഉള്ളിൽ യഥാർഥ കർഷകൻ ഉള്ളതിനാലാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഫാം പുനർനിർമിക്കാൻ കഴിഞ്ഞത്. തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.