കോട്ടയം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി എം.പി. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നും വിഴിഞ്ഞത്ത് തീര ശോഷണം സംഭവിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ ചർച്ചയ്ക്ക് മുൻകൈയെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ ഗവർണർ-സർക്കാർ പോരിൽ ഗവർണറെ വിമർശിക്കുവാനും അദ്ദേഹം മറന്നില്ല. ഭരണഘടന പദവികളെ വരുതിക്കു നിർത്താനാണ് എൻഡിഎ ശ്രമമെന്നും അതിന്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്നും ജോസ് കെ മാണി വിമർശിച്ചു.
അതേസമയം ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര സമിതിയുമായി യോഗം വിളിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാൻ മന്ത്രിമാർ വിസമ്മതം അറിയിക്കുകയായിരുന്നു. ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടക്കുന്ന സമരം ഇന്ന് ആറാം ദിവസത്തിമാണ്.