സംഗീത പരിപാടിക്കിടെ കോഴിക്കോട് കടപ്പുറത്ത് സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്; 50 പേര്‍ക്കെതിരെ കേസ്

സംഗീത പരിപാടിക്കിടെ കോഴിക്കോട് കടപ്പുറത്ത് സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്; 50 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ബീച്ചില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ക്ക് പരിക്ക്. എട്ടു പോലീസുകാര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ ആണ് ഇന്നലെ വൈകീട്ട് ബീച്ചില്‍ പരിപാടി സംഘടിപ്പിച്ചത്.

പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി '555 ദി റെയിന്‍ ഫെസ്റ്റ്' കടപ്പുറത്ത് നടക്കുന്നുണ്ട്. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഒരുക്കിയിരുന്നു. ഇന്നലെ വൈകീട്ട് നടക്കേണ്ടിയിരുന്ന പ്രശസ്ത ബാന്റിന്റെ സംഗീത പരിപാടിയ്ക്കായി നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു.

അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റ് പോയതും തിരക്കിന് കാരണമായി. എന്നാല്‍ ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ പ്രശ്നമുണ്ടായതിന് കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല.

യുവാക്കള്‍ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശാന്‍ കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു. മനപൂര്‍വമുണ്ടാക്കിയ പ്രശ്‌നമല്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. ആളുകള്‍ വര്‍ദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിര്‍ത്തിവെച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സംഘാടകര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.