കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 31 വരെയാണ് സ്റ്റേ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് അനര്‍ഹമായാണെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് രണ്ടാം റാങ്കിലുള്ള ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

പ്രിയ വര്‍ഗീസിന്റെ നിയമനത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമന പ്രക്രിയ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ജോസഫ് സ്‌കറിയ ഹര്‍ജി നല്‍കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.