തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനകളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയും പരാജയം.
12മണിക്കൂർ ഒറ്റഡ്യൂട്ടിയായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ ടി.ഡി.എഫും ബി.എം.എസും ഉറച്ചു നിന്നതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. മന്ത്രിമാരുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് സി.ഐ.ടി.യുവും പിന്നീട് വ്യക്തമാക്കി. മന്ത്രിമാരായ ആൻറണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ജോലിക്ക് ഹാജരാകുന്നത് മുതലുള്ള 12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍.
അതേസമയം ബസില്‍ ജോലിക്ക് നിയോഗിക്കുന്ന എട്ടു മണിക്കൂര്‍ മാത്രമേ ഡ്യൂട്ടിയായി പരിഗണിക്കാന്‍ കഴിയൂവെന്ന നിലപാടാണ് മാനേജ്‌മൻെറ് സ്വീകരിച്ചത്. കഴിഞ്ഞ ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് ഡ്യൂട്ടി പരിഷ്‌കരണത്തില്‍ നിയമ സെക്രട്ടറിയുടെ നിയമോപദേശവും ചര്‍ച്ചക്ക് പരിഗണിച്ചു. മാനേജ്‌മെന്റിന്‍റെ വ്യവസ്ഥകള്‍ ശരിവെച്ചുള്ള നിയമോപദേശമാണ് സർക്കാറിന് ലഭിച്ചത്. എന്നാല്‍ ഇതിനെ തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെങ്കില്‍ മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് മന്ത്രിമാരും ആവശ്യപ്പെട്ടതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. മന്ത്രിമാരുടെ മധ്യസ്ഥത പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് വിവരം.