കാലിക്കറ്റിലും സാങ്കേതിക സര്‍വകലാശാലയിലും നിയമന വിവാദം; ഗവര്‍ണര്‍ക്ക് പരാതി

 കാലിക്കറ്റിലും സാങ്കേതിക സര്‍വകലാശാലയിലും നിയമന വിവാദം; ഗവര്‍ണര്‍ക്ക് പരാതി

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമന നടപടികളും വിവാദക്കുരുക്കില്‍. കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതികളും ആരോപണങ്ങളും ഉയരുന്നത്. മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ പരാതി നല്‍കിയത് ജോസഫ് സ്‌കറിയാണ്.

അതോടൊപ്പം തന്നെ കഴിഞ്ഞ 11ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി അറിയിക്കുകയുണ്ടായി. എന്നാല്‍ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. ജോസഫ് സ്‌കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ക്രമവിരുദ്ധമായ നടപടികള്‍ ഉണ്ടായെന്നുമുള്ള പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

അങ്ങനെ അപേക്ഷകരില്‍ ഒരാളായ ഡോ. സി.ജെ ജോര്‍ജാണ് ഇത്തരത്തില്‍ ക്രമവിരുദ്ധമായ നിയമന നടപടി ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡോ. സി.ജെ ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യമായ ഗവേഷണ ജേണലുകള്‍ ഇല്ലെന്ന വാദം ഉയര്‍ത്തി അഭിമുഖത്തില്‍ നിന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് ജോര്‍ജിനെ തള്ളുകയാണ് ചെയ്തത്.

നിയമന പ്രക്രിയയില്‍ മനപൂര്‍വം തന്നെ തഴയാന്‍ ശ്രമിച്ചൂവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരുന്നു. കൂടാതെ സി.ജെ. ജോര്‍ജിനെ ഒഴിവാക്കിയതിനെതിരേ അക്കാഡമിക, സാഹിത്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരും രംഗത്തു വരുകയുണ്ടായി. കോടതിയുടെ ഉത്തരവ് നേടി ജോസഫ് സ്‌കറിയ അഭിമുഖത്തിന് പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി മറ്റൊരു ഉദ്യോഗാര്‍ഥിയായ ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. ജ്യോതിഷ് കുമാറും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം സാങ്കേതിക സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ കുറുക്കുവഴിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍ക്കു മുമ്പാകെ പരാതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറെ സമീപിച്ച ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് കഴിഞ്ഞ ആറു വര്‍ഷം സര്‍വകലാശാലകളില്‍ നടന്ന നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.