സര്‍ക്കാരിന്റെ ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്‌: ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

സര്‍ക്കാരിന്റെ ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്‌: ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ പാലിക്കപ്പെടാത്ത ഉറപ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന കടലിന്റെ മക്കള്‍ക്ക് വേണ്ടത് നടപടികളാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ വിലപറഞ്ഞു വില്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിഴിഞ്ഞത്തെ പ്രക്ഷോഭ പന്തലില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പിന്തുണയറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉറപ്പുകള്‍ മാത്രമല്ല ഉത്തരവുകളുമിറക്കിയിരുന്നു. ഒരു നടപടിയുമുണ്ടാകാതെ വഞ്ചിച്ചു. ജീവനും ജീവിതത്തിനും വെല്ലുവിളിയുയരുമ്പോള്‍ അടങ്ങിയിരിക്കാനാവില്ല. വോട്ടുചെയ്യാനുള്ള രാഷ്ട്രീയ അടിമകളും ഉപകരണങ്ങളും മാത്രമായി മലയോര തീരദേശ ജനതയെ വിട്ടുകൊടുക്കില്ല. മുന്‍കാലങ്ങളിലേതുപോലെ പുനരധിവാസ വാഗ്ദാനങ്ങളില്‍ കടലോര ജനത മയങ്ങി വീഴില്ല. മൂലമ്പിള്ളി നമ്മുടെ മുമ്പില്‍ ചരിത്ര സാക്ഷ്യമായിട്ടുണ്ട്. അതിനാല്‍ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
വെള്ളയമ്പലം ലത്തീന്‍ സഭ അതിരൂപതാ ആസ്ഥാനത്തെത്തി ഷെവലിയാര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ ഡോ. തോമസ് ജെ. നെറ്റോയെ സന്ദര്‍ശിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പിന്തുണയറിയിച്ചു. മോണ്‍. ഇ വില്‍ഫ്രഡും സന്നിഹിതനായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്
തീരദേശജനതയുടെ അതിജീവന സമരത്തിന് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസാരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.