സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

 സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. യൂണിഫോം അതത് സ്‌കൂളുകളിലെ അധ്യാപകര്‍, പിടിഎ, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു പൊതുവായ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയില്‍ വ്യക്തികള്‍ക്ക് സാമൂഹ്യ കടമകള്‍ക്ക് അനുസൃതമായി സര്‍വ സ്വാതന്ത്ര്യമുണ്ട്. ഒരു തരത്തിലുള്ള തീവ്ര നിലപാടുകളും അവയെ ഹനിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ആണ്‍കോയ്മ എന്നിവ സമൂഹ മനസ്ഥിതിയില്‍ പരിവര്‍ത്തനം ഉണ്ടായാലേ മാറുകയുള്ളൂ.

ഇതിന് വിഘാതം നില്‍ക്കുന്ന പ്രസ്താവനകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. തുല്യത ബോധത്തിനെതിരെ അടുത്ത കാലത്ത് കാണുന്ന പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലിംഗ നീതി സംരക്ഷണവുമായി ബന്ധപ്പെട്ട് കെ.കെ ശൈലജ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.