ബാഗ്ദാദ്: ഇറാഖില്‍ ക്രൈസ്തവര്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും ദുരിതങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കല്‍ദായ കത്തോലിക്കാ സഭാ തലവന്‍ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാകോ. ഇറാഖിലെ സാമൂഹിക, സാമ്പത്തിക നയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ക്രിസ്ത്യാനികള്‍ പൂര്‍ണമായും അപ്രത്യക്ഷരാകുമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ഇറാഖിലെ ഇസ്ലാമിക പൈതൃകം ഇപ്പോഴും ക്രൈസ്തവരെ രണ്ടാംതരം പൗരന്മാരായി കാണുകയും അവരുടെ സ്വത്ത് തട്ടിയെടുക്കുന്നത് അവകാശമായി കരുതുകയും ചെയ്യുന്നു. അതിനാല്‍, മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്, പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കുന്നതിന് നിലവിലെ ഭരണഘടനയും നിയമവും മാറ്റേണ്ടതിന്റെ അടിയന്തര ആവശ്യകത കര്‍ദിനാള്‍ ആവര്‍ത്തിച്ചു.
ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഉക്രെയ്‌ന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന് ഉടലെടുത്ത പ്രത്യേക സാഹചര്യവും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയതായി കല്‍ദായ സഭാ തലവന്‍ പറഞ്ഞു.
ഓഗസ്റ്റ് 21 മുതല്‍ ബാഗ്ദാദില്‍ നടക്കുന്ന കല്‍ദായ മെത്രാന്മാരുടെ വാര്‍ഷിക സിനഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. യൂറോപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം മൂലം മധ്യപൂര്‍വ്വേഷ്യയില്‍ സജീവമായിരുന്ന വിവിധ സഭാ സംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ കാര്യമായി ബാധിച്ചുവെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ, ദാരിദ്യം, വൈദ്യുതി, ശുദ്ധജല ദൗര്‍ലഭ്യം തുടങ്ങിയവയാല്‍ ദുരിതമനുഭവിക്കുന്ന ഇറാഖ്, സിറിയ, ലെബനോന്‍ എന്നീ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ സഭകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നു പാത്രിയാര്‍ക്കീസ് പറഞ്ഞു.
അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാഖില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വ്യക്തിപരവും പക്ഷപാതപരവുമായ താല്‍പ്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് സംയുക്ത അഭ്യര്‍ത്ഥനയില്‍ ഇറാഖിലെ രാഷ്ട്രീയ നേതാക്കളോട് കല്‍ദായ ബിഷപ്പുമാരുടെ സംഘം അഭ്യര്‍ത്ഥിച്ചു.