സന്യസ്തരെ കരിവാരിതേക്കാൻ വാർത്തകളിൽ വിഷം നിറക്കുന്ന മാധ്യമങ്ങൾ

സന്യസ്തരെ കരിവാരിതേക്കാൻ വാർത്തകളിൽ വിഷം നിറക്കുന്ന മാധ്യമങ്ങൾ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം എന്ന സ്ഥലത്ത് കോൺവെൻ്റ് ഹോസ്റ്റലിലെ മൂന്നു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വാർത്ത കന്യാസ്ത്രീ മഠത്തിൽ നടന്ന സംഭവമാക്കി ചിത്രീകരിച്ച് കേരളത്തിലെ ചില മാധ്യമങ്ങൾ വാർത്തനൽകിയത് ദുരുദ്ദേശപരമാണ് എന്ന് ആരോപണമുയരുന്നു. കോൺവെൻ്റ് ഹോസ്റ്റലിലെ താമസക്കാരായ മൂന്ന് പെൺകുട്ടികൾ ബ്ലാക്ക് മെയിലിംഗിൽ പെട്ട് ലൈംഗികമായി ദുരുപയോഗപ്പെട്ടിരിക്കുന്നു എന്നുള്ള വാർത്തയാണ് “തിരുവനന്തപുരത്ത് കന്യാസ്ത്രീമഠത്തിൽ കടന്ന് പീഡനം“ എന്ന തലക്കെട്ടോടുകൂടി മീഡിയ വൺ ,ഏഷ്യാനെറ്റ് , മാതൃഭൂമി എന്നീ  മാധ്യമങ്ങൾ നൽകിയത്. മാതൃഭൂമി അല്പം കൂടി കടന്ന് കന്യാസ്ത്രീ മഠത്തിൽ മദ്യം നൽകി പീഡനം  എന്നാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കന്യാസ്ത്രീ മഠവും കോൺവെൻ്റ് ഹോസ്റ്റലും തമ്മിലുള്ള വ്യത്യാസം ഈ പറഞ്ഞ മാധ്യമങ്ങൾക്ക്  അറിയാത്തതുകൊണ്ടല്ല ഇത്തരം വാർത്ത മെനഞ്ഞത് എന്ന് വ്യക്തമാണ് കാരണം മനോരമ ഈ വാർത്ത വളരെ കൃത്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോൺവെന്റ് ഹോസ്റ്റലിൽ പെൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് ആ റിപ്പോർട്ട്. വളരെ നാളുകളായി കേരളത്തിലെ ക്രൈസ്തവ സന്യസ്തർക്കെതിരെ ആസൂത്രിതമായി നടത്തുന്ന പൊതുബോധ നിർമ്മിതി എന്ന അജണ്ടയ്ക്കനുസൃതമാണ് ഇത്തരം വാർത്തകൾ എന്ന് സാമൂഹ്യ നിരീക്ഷകർ കരുതുന്നു.

കേരളത്തിലെ സ്‌കൂൾ കുട്ടികളിൽ വർധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് ഉപഭോഗം യുവതലമുറയെ കാർന്നു തിന്നുന്ന ക്യാൻസറായി പടർന്നുപിടിക്കുകയാണെന്ന് നിരവധി വിദ്യാഭ്യാസ വിദഗ്‌ദരും സാമൂഹ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വിപത്തുകൾക്കെതിരെ ഒന്നിച്ചു പോരാടേണ്ട മാധ്യമങ്ങൾ വിഷം വമിപ്പിക്കുന്ന വിഭാഗീയ വാർത്തകൾ മെനെഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.