ഉരുള്‍പൊട്ടി മണ്ണിനടിയില്‍പ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; കണ്ണീര്‍ മഴയില്‍ കുടയത്തൂര്‍

 ഉരുള്‍പൊട്ടി മണ്ണിനടിയില്‍പ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; കണ്ണീര്‍ മഴയില്‍ കുടയത്തൂര്‍

തൊടുപുഴ: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കുടയത്തൂര്‍ ചിറ്റടിച്ചാലില്‍ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കുടയത്തൂര്‍ സംഗമം കവലക്ക് സമീപം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് അതിതീവ്ര മഴയാണ് ഇന്നലെ പെയ്തത്. തലേ ദിവസവും വിശേഷങ്ങള്‍ പറഞ്ഞ് പിരിഞ്ഞവര്‍ ഒറ്റ രാത്രികൊണ്ട് ഇല്ലാതായതിന്റെ സങ്കടത്തിലും ഞെട്ടലിലുമാണ് നാട്ടുകാര്‍.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്പാടി, കറുകച്ചാല്‍ മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.