വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള പ്രതിഷേധം സമാധാനപരമാകണം; പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള പ്രതിഷേധം സമാധാനപരമാകണം; പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരങ്ങളുടെ പേരില്‍ പദ്ധതി നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുണ്ടെന്നു കരുതി അത് തടയാന്‍ ആര്‍ക്കും അവകാശമില്ല. എതിര്‍പ്പുള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഉചിതമായ ഫോറത്തില്‍ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനിയറിംഗും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമല്ല ലഭിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ സമാധാനപരമാവണമെന്ന് കോടതി അഭിപ്രായപ്പെട്ടത് ഈ ഘട്ടത്തിലാണ്.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. ഹര്‍ജി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.