വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എറണാകുളത്ത് പൊതു യോഗവും പ്രതിഷേധ റാലിയും

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എറണാകുളത്ത് പൊതു യോഗവും പ്രതിഷേധ റാലിയും

കൊച്ചി: അശാസ്ത്രീയ തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വീടും ജീവനോപാധികളും നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു യോഗവും പ്രതിഷേധ റാലിയും നടത്തി. ക്രൈസ്തവ സംഘടനകളായ  യുസിഎഫ് ഇന്ത്യയും യുസിഎസ്എഫും സംയുക്തമായി എറണാകുളത്താണ് പരിപാടി സംഘടിപ്പിച്ചത്.

വൈകുന്നേരം അഞ്ചിന് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപമുള്ള സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി മദര്‍ തെരേസ സ്‌ക്വയറില്‍ എത്തിച്ചേര്‍ന്ന ശേഷം നടന്ന പ്രതിഷേധ യോഗം കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. എബ്രഹാം ഇരിമ്പിനാനിക്കല്‍ ഉല്‍ഘാടനം ചെയ്തു.

2018 ലെ പ്രളയ കാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്നു മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച തീരദേശ ജനതയുടെ ഈ നിലനില്‍പ്പിന്റെ പോരാട്ടത്തിന് ജാതി മത ഭേദമന്യേ കേരളീയ പൊതുസമൂഹം പൂര്‍ണ പിന്തുണ നല്‍കണമെന്ന്
അദ്ദേഹം ആഹ്വാനം ചെയ്തു.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കടലോര ജനതയെ നിരന്തരം കബളിപ്പിച്ച് അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണാധികാരികള്‍ക്ക് എതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പാസ്റ്റര്‍ എ.കെ രവി പറഞ്ഞു.

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദാനിയുടെ പക്ഷത്തല്ല നീതിയുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിക്കേണ്ടതെന്നും യുസിഎസ്എഫ് വര്‍ക്കിങ് ചെയര്‍മാന്‍ ഷൈജു എബ്രഹം പറഞ്ഞു.

സമര പന്തലില്‍ ഇരിക്കുന്ന ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കൊപ്പവും സഭാ വ്യത്യാസം കൂടാതെ ക്രൈസ്തവര്‍ സമര പന്തലിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുസിഎഫ് സെക്രട്ടറി ഡോമിനിക് സാവിയോ, ക്രിസ്ത്യന്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സാബു എബ്രഹാം, എക്ലേഷ്യാ യുണറ്റഡ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.സോണു അഗസ്റ്റിന്‍ ആലഞ്ചേരി, അസംബ്ലീസ് ഓഫ് ഗോഡ് സെന്‍ട്രല്‍ പാസ്റ്റര്‍ ടി.ടി ജേക്കബ്, യുസിഎഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജോയ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.