നമ്മുടെ ജീവിതരീതിയുടെ സംരക്ഷണത്തിലൂടെയാണ് മതേതരത്വവും സംരക്ഷിക്കേണ്ടത്: ഡോ. ശശി തരൂർ

നമ്മുടെ ജീവിതരീതിയുടെ സംരക്ഷണത്തിലൂടെയാണ് മതേതരത്വവും സംരക്ഷിക്കേണ്ടത്: ഡോ. ശശി തരൂർ

ചങ്ങനാശേരി അതിരൂപതയുടെ കലാസാംസ്കാരിക സൗഹൃദ വേദിയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ നിർവഹിച്ചു
തിരുവനന്തപുരം: അപരന്റെ സത്യത്തെ അംഗീകരിച്ചുള്ള സഹവർത്തിത്വമാണ് യഥാർത്ഥ മത നിരപേക്ഷതയുടെ അടിത്തറ എന്ന് ഡോക്ടർ ശശി തരൂർ എംപി. വെല്ലുവിളികൾ രാഷ്ട്രീയ പരമാണ്. ജീവിത രീതി നമ്മുടേതാണ്. ആ ജീവിത രീതികളുടെ സംരക്ഷണത്തിലൂടെയാണ് മതേതരത്വവും സംരക്ഷിക്കാനാവുകയെന്ന് അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്ത് നടന്ന ചങ്ങനാശേരി അതിരൂപതയുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ലൂർദ് സൗഹൃദ വേദിയുടെ ഉദ്ഘാടനം നിർവഹിച്ച് മതേതരത്വം നേരിടുന്ന വെല്ലുവിളികളെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വേദിയിൽ അധ്യക്ഷത വഹിച്ചു.


ഇന്ത്യ ലോകത്തിനു കാഴ്ച വയ്ക്കുന്ന ഏറ്റവും വലിയ മൂല്യമാണ് മതേതരത്വം. ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നത് തുല്യ നീതിയുടെ അഭാവം ആണെന്ന് ചടങ്ങിൽ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. തലസ്ഥാനത്തെ പൊതു സമൂഹത്തിന് നേർക്കു തുറക്കപ്പെടുന്ന വാതിലായിരിക്കും സൗഹൃദ വേദി എന്ന് മാർ തോമസ് തറയിൽ പറഞ്ഞു.



ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പദത്തിന് അർഹനായ ഡോക്ടർ ശശി തരൂരിനെ വേദിയിൽ ആദരിച്ചു. അതോടൊപ്പം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, വനിതാ രത്നം പുരസ്കാര ജേതാവ് ശാന്ത ജോസ്, കെസിബിസി ഗുരുപൂജ അവാർഡ് ജേതാവ് ജോയി തോട്ടാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഫെറോനാ വികാരി ഫാ. മോർളി കൈതപറമ്പിൽ, ലൂർദ് മാതാ കെയർ ഡയറക്ടർ ഫാ. മാത്യു ചൂരവടി സൗഹൃദ വേദി ജനറൽ കൺവീനർ ജെയിംസ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.