ഐഎസ്ആര്‍ഒ ചാരക്കേസിലെ വിവാദ നായിക ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിലെ വിവാദ നായിക ഫൗസിയ ഹസന്‍ അന്തരിച്ചു

കൊളംബോ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മാലിദ്വീപ് വിദേശകാര്യ മന്ത്രി ഫൗസിയയുടെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 1942 ജനുവരി എട്ടിനാണ് ഫൗസിയയുടെ ജനനം.

പ്രമുഖ നടി കൂടിയായ ഫൗസിയ ഹസന്‍ മാലി ദ്വീപ് ഫിലിം സെന്‍സര്‍ ബോര്‍ഡ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലി സ്വദേശിയായ മറിയം റഷീദയും.

മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായി ഫൗസിയ പഠനം പൂര്‍ത്തിയാക്കി. 1957 ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം.

റഷ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥയ്ക്ക് പിന്നിലെന്ന ആരോപണവും അന്ന് മുതല്‍ നിലനില്‍ക്കുന്നുണ്ട്. നമ്പി നാരായണനെയും മറ്റുള്ളവരെയും കോടതി പിന്നീട് കുറ്റവിമുക്തരാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതായും വന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.