പ്രധാനമന്ത്രി വൈകുന്നേരത്തോടെ കൊച്ചിയിലെത്തും; റെയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; വിക്രാന്ത് സമര്‍പ്പണം നാളെ

 പ്രധാനമന്ത്രി വൈകുന്നേരത്തോടെ കൊച്ചിയിലെത്തും; റെയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; വിക്രാന്ത് സമര്‍പ്പണം നാളെ

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇന്ന് ചേരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലും നാളെ നടക്കുന്ന ഐ.എന്‍.എസ് വിക്രാന്തിന്റെ കമ്മിഷനിങും അടക്കം നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

നെടുമ്പാശേരിയില്‍ എത്തുന്നതിന് പിന്നാലെ വൈകിട്ട് നാലരയോടെ വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം കാലടിയില്‍ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്കാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് സിയാലില്‍ സംസ്ഥാനത്തെ റയില്‍വെ വികസന പദ്ധതികളുടെയും കൊച്ചി മെട്രോയുടെ പേട്ട എസ്.എന്‍.ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം കൊച്ചി താജ് മലബാറില്‍ ബിജെപി കോര്‍ കമ്മിറ്റിയോഗത്തിന് പ്രധാനമന്ത്രി എത്തും.

വെള്ളി രാവിലെ 9.30ന് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി
നാവിക സേനയ്ക്ക് കൈമാറും. പുതിയ നാവിക പതാകയും അനാച്ഛാദനം ചെയ്തശേഷം പ്രധാനമന്ത്രി മംഗലപുരത്തേക്ക് യാത്ര തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചിയുടെ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നര മുതല്‍ രാത്രി എട്ടുവരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം അനുവദിക്കില്ല. അത്താണി എയര്‍പോര്‍ട്ട് ജംക്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ ജംക്ഷന്‍ വരെയാണ് നിയന്ത്രണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.