കുട്ടികളോടും സര്‍ക്കാര്‍ മുഖം തിരിക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങും

കുട്ടികളോടും സര്‍ക്കാര്‍ മുഖം തിരിക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങും

ഇടുക്കി: സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.

വിലക്കയറ്റം രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം. ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികൾ ചോറിനൊപ്പം നൽകണം. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ സർക്കാർ നൽകുന്നത തുക നിലവിൽ തികയാത്ത സാഹചര്യമാണ്. 2016 ൽ നിശ്ചയിച്ച തുകയാണ് ഇപ്പോഴും നൽകുന്നത്. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി.

ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലും അവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. സ‍ർക്കാർ അനുകൂല തീരുമാനം എടുക്കാൻ വൈകിയാൽ സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും.

അധിക തുകക്കായി പൊതു ജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.