ഞായര്‍ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ; ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി പ്രമേയം പാസാക്കി

ഞായര്‍ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ; ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി പ്രമേയം പാസാക്കി

കൊച്ചി: ഞായര്‍ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ. ഫയല്‍ തീര്‍പ്പാക്കാന്‍ എന്ന പേരില്‍ ചില വകുപ്പുകള്‍ ആവര്‍ത്തിച്ച് ഉത്തരവിറക്കുകയാണ്. ഇത് പുനപരിശോധിക്കണം എന്ന് സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഞായറാഴ്ച പരീക്ഷകള്‍ ക്രമീകരിക്കുന്നത് ക്രൈസ്തവരുടെ അവസരം ഇല്ലാതാകും. ഇതിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇത്തരം നീക്കം തിരിച്ചറിഞ്ഞ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞം സമരത്തിന് സിറോ മലബാര്‍ സഭ സിനിഡ് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വന്‍കിട കമ്പനികള്‍ക്കായി തീരവാസികള്‍ കുടിയൊഴിക്കപ്പെടുകയാണ്. സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നടപടി അപലപനീയമെന്നും സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തി.

ഞായറാഴ്ചകള്‍ പ്രവര്‍ത്തി ദിവസങ്ങളാക്കാനുള്ള ഗൂഢനീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ചങ്ങനാശേരി അതിരൂപതാ വൈദിക സമിതിയും വ്യക്തമാക്കി.

വളരെയധികം ക്രൈസ്തവ സാന്നിധ്യമുള്ള നെഹ്‌റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബര്‍ 11 ഞായറാഴ്ച ക്രമീകരിക്കുകയും സമീപത്തുള്ള പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടപടിയെ യോഗം ശക്തമായി അപലപിച്ചു. എല്ലാവര്‍ഷവും ഓണത്തോടനുബന്ധിച്ച രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന മത്സരമാണ് ഈ പ്രാവശ്യം ഞായറാഴ്ചയാക്കിയിട്ടുള്ളത്.

ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ദിവസമാണ് ഞായര്‍. അവര്‍ ഈ ദിവസം ദൈവാരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി നീക്കിവയ്ക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് അവധിക്കും വിശ്രമത്തിനുമുള്ള ദിവസമാണ്. എന്നാല്‍ ഞായറാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കുറെ നാളുകളായി സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നു എന്ന ചിന്ത വ്യാപകമാവുകയാണ്.

ഞായറാഴ്ചകളില്‍ പല പരീക്ഷകളും സംഘടിപ്പിക്കുകയും ചില സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് വൈദിക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ നിവാസികളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. പദ്ധതി മൂലം തീരദേശങ്ങള്‍ കടലിനടിയിലാകുന്നു. തൊഴിലവസരങ്ങളും വീടുകളും നഷ്ടപ്പെടുന്നു. പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ വിലാപങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിഴിഞ്ഞം പ്രശ്‌നത്തില്‍ സത്വര നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.