വലിയതുറ സിമന്റ് ഗോഡൗണിലെ അഭയാര്‍ഥികള്‍; മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന് കെസിബിസി

 വലിയതുറ സിമന്റ് ഗോഡൗണിലെ അഭയാര്‍ഥികള്‍; മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന് കെസിബിസി

കൊച്ചി: തീരശോഷണത്തില്‍ ഭവനം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയുള്ള വലിയതുറയിലെ സിമന്റ് ഗോഡൗണിലെ താമസക്കാരുടെ അവസ്ഥ ശോചനീയമാണെന്ന് കെസിബിസി. നൂറ്റമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഗോഡൗണില്‍ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്.

മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍, പ്രായമായവരും രോഗികളും വരെ അനാരോഗ്യകരമായ സാഹചര്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്നാണ് കെസിബിസിയുടെ ആവശ്യം.

ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ, പുനരധിവസിപ്പിക്കാനോ, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനോ തയ്യാറാവാത്ത സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് തീരദേശവാസികള്‍ സമരത്തിന് ഇറങ്ങയത്. അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെടണം.

എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കുകയും, ബന്ധപ്പെട്ട കമ്മീഷനുകള്‍ അടിയന്തിരമായി പ്രസ്തുത ക്യാമ്പ് സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ക്‌ളീറ്റസ് കതിര്‍പ്പറമ്പില്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര, ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ വലിയതുറയിലെ അഭയാര്‍ത്ഥി ക്യാമ്പും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോട് അനുബന്ധിച്ചുള്ള അതിജീവന സമര വേദിയും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.