ജോലി കഴിഞ്ഞ് മതി ആഘോഷമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

ജോലി കഴിഞ്ഞ് മതി ആഘോഷമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ഒരുപാട് പേര്‍ വിഷമിക്കുമ്പോള്‍ ധിക്കാരം നിറഞ്ഞ ഈ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുകയായിരുന്നു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്.

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേര്‍ക്കു കഴിക്കാനുള്ള ആഹാരം മാലിന്യത്തില്‍ നിക്ഷേപിച്ചത്.
അതേസമയം ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്റെ ന്യായീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.