ജനകീയ പ്രക്ഷോഭത്തിനിടെ നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രജപക്സെ രാജ്യത്ത് മടങ്ങിയെത്തി

ജനകീയ പ്രക്ഷോഭത്തിനിടെ നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രജപക്സെ രാജ്യത്ത് മടങ്ങിയെത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്കിടെ നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യത്ത് മടങ്ങിയെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ അടിതെറ്റി പദവി രാജിവച്ച ഗോതബായ ജൂലൈയിലാണ് രാജ്യംവിട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് അദ്ദേഹം കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്. മുന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും എത്തിയിരുന്നു. കനത്ത സുരക്ഷയിൽ സർക്കാർ നൽകിയ വസതിയിലാണ് താമസം.

52 ദിവസത്തെ പ്രവാസം അവസാനിപ്പിച്ചാണ് രജപക്സെയുടെ മടങ്ങിവരവ്. രാജ്യംവിട്ട ശേഷം മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു രജപക്‌സെ. ബാങ്കോക്കില്‍ നിന്ന് സിംഗപ്പൂര്‍ വഴിയുള്ള വാണിജ്യ വിമാനത്തിലാണ് ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയത്. അതേ സമയം രജപക്‌സെ കുടുംബത്തെ വിക്രമസിംഗെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയും ഓഫീസും കയ്യടക്കിയതോടെയാണ് രജപക്‌സെ നാടുവിടുന്നത്. ജൂലൈ 13 ന് പുലര്‍ച്ചെ രാജപക്സെ ശ്രീലങ്ക വിട്ട് സിംഗപ്പൂരില്‍ പോയത്. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഇമെയില്‍ മുഖേന സ്പീക്കര്‍ക്കു കൈമാറിയിരുന്നു.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും സ്ഥിതിഗതികള്‍ ശാന്തമാകുകയും ചെയ്തതോടെയാണ് രജപക്സെ നാട്ടിലേക്ക് തിരിച്ചത്. നിലവില്‍ രജപക്സെക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.