തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തു നിന്ന് കോണ്‍ഗ്രസും ലോകത്തു നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ബി.ജെ.പി പട്ടിക ജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടിക ജാതി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബിജെപിക്ക് മാത്രമാണ്. അത് മനസില്‍ വെച്ചുകൊണ്ടു വേണം ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുവാന്‍. കേരളത്തിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. കാരണം രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്ര ഭക്തി മാത്രം മതി. പക്ഷേ, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്ര ഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം ലഭിച്ചപ്പോള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു.
മോഡി സര്‍ക്കര്‍ എട്ട് വര്‍ഷം ഭരണത്തില്‍ പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി 60 വര്‍ഷം രാജ്യം ഭരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ സമയങ്ങളില്‍ എട്ട് വര്‍ഷം ഭരണത്തിന്റെ ഭാഗമാകാനും പിന്തുണയ്ക്കാനുമുള്ള അവസരം ലഭിച്ചു. എന്നാല്‍ അവര്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു.