ഇടുക്കി: ക്ഷീര വികസന വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി ചേര്‍ന്ന് മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ഓണം ആയതിനാൽ കേരളത്തിൽ കൂടുതൽ പാൽ ചെലവാകും എന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ കേരളത്തിലെത്തും. ഇത് മുന്നിൽ കണ്ടാണ് ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.
കുമളി ചെക്ക്‌പോസ്റ്റില്‍ താല്‍ക്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. അതിര്‍ത്തി കടന്നു വരുന്ന പാലിന്റെയും മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും ഇവിടെ പരിശോധിക്കും.
കഴിഞ്ഞ മാസം കേരള-തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടിയിരുന്നു. 12750 ലിറ്റർ പാലാണ് പിടികൂടിയത്. പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്നാണ്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി.
കൊഴുപ്പ്, ഇതര പദാർഥങ്ങളുടെ അളവ് എന്നിവ വർധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.