കത്തിക്കുത്ത് പരമ്പരയില്‍ വിറച്ച് കാനഡ; 10 മരണം; 15 പേര്‍ക്ക് പരിക്ക്; രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍

 കത്തിക്കുത്ത് പരമ്പരയില്‍ വിറച്ച് കാനഡ; 10 മരണം; 15 പേര്‍ക്ക് പരിക്ക്; രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍

ഓട്ടവ: കത്തിക്കുത്ത് പരമ്പരയില്‍ വിറച്ച് കാനഡ. ആക്രമണങ്ങളില്‍ 10 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡാമിയന്‍(30), മൈല്‍സ് സാന്‍ഡേഴ്‌സന്‍(31) എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

സസ്‌കാഷെവാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് 2,500 പേര്‍ അധിവസിക്കുന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതേസമയം സുരക്ഷയ്ക്കായി സസ്‌കാഷെവാന്‍ പ്രവിശ്യയിലെ ആളുകളോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജെയിംസ് മിത്ത് ക്രീ നേഷന്‍, സമീപത്തെ വെല്‍ഡന്‍ എന്നീ സ്ഥലങ്ങളിലാണ് ആക്രമണത്തിനിരയായവരെ കണ്ടെത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

അടിയന്തര ഫോണ്‍ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്തുപേരും മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്മോര്‍ മാധ്യങ്ങളെ അറിയിച്ചു. പ്രതികള്‍ കൃത്യത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. സംഭവം ഹൃദയഭേദകവും ഞെട്ടിക്കുന്നതുമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.