'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്': മുന്നറിയിപ്പുമായി തലശേരി അതിരൂപതയുടെ ഇടയ ലേഖനം

 'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്': മുന്നറിയിപ്പുമായി തലശേരി അതിരൂപതയുടെ  ഇടയ ലേഖനം

കണ്ണൂര്‍: ക്രൈസ്തവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശേരി അതിരൂപത. ഞായറാഴ്ച തലശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ഗൗരവതരമായ ഈ മുന്നറിയിപ്പുള്ളത്.

' ജന്‍മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ നിസഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പു കാലത്തെ പ്രാര്‍ത്ഥനാ നിയോഗമായി സമര്‍പ്പിക്കാമെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു.

തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണു പോകാതിരിക്കാനുള്ള ബോധവത്കരണം പ്രയോജനപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി തയ്യാറാക്കിയ അതിരൂപതാ മതബോധന കേന്ദ്രം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയ ലേഖനത്തില്‍ പറയുന്നു.


ഇടയ ലേഖനത്തിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍:

'വിജാതീയ രാജാക്കന്മാരുടെ പടയോട്ടത്തില്‍ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ എട്ടുനാള്‍ നീണ്ട നോമ്പിലും ഉപവാസത്തിലും ദേവാലയത്തില്‍ കഴിച്ചു കൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാന്‍ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതിന്റെ കൃതഞ്ജതാ നിര്‍ഭരമായ ഓര്‍മ ഈ നോമ്പിന്റെ പിന്നാമ്പുറങ്ങളിലുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച് വരുന്ന ഈ കാലഘത്തില്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാന്‍ നാം പഠിക്കേണ്ട നാളുകളാണ് ഇവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണ തണലില്‍ നമ്മുടെ മക്കള്‍ സുരക്ഷിതരാകാന്‍ ഈ എട്ടുനോമ്പില്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം'.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.