തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വഴിയരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി ഇന്ന് ഉച്ചയ്ക്ക് മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് മറ്റൊരു മരണവും കൂടി സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം എട്ട് പേരാണ് തെരുവുനായയുടെ കടിയേറ്റ് കേരളത്തിൽ മരിച്ചത്.