വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം: മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുന്നുവെന്ന് ലത്തീന്‍ സഭ

വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം: മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുന്നുവെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാംവട്ട ചര്‍ച്ചയും പരാജയം. ഒരു കാര്യത്തിലും യോഗത്തില്‍ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും വികാരി ജനറല്‍ യൂജിന്‍ പെരേര കുറ്റപ്പെടുത്തി.

നിവേദനങ്ങള്‍ ഫയലില്‍ മാത്രം ഒതുങ്ങുകയാണ്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയില്‍ നിന്ന് ആദ്യഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തില്‍ മന്ത്രിമാരെ ലത്തീന്‍ അതിരൂപത പ്രതിഷേധം അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവെന്നും സമരം നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആകില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ഇനിയും തുടരും. സമരം ശക്തമാക്കുമെന്ന് തങ്ങളോട് ലത്തീന്‍ അതിരൂപത പറഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രി ഒരു ആക്ഷേപവും നടത്തിയിട്ടില്ല. സമരം നീട്ടിക്കൊണ്ടു പോകുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഓരോ കാര്യങ്ങളിലും കൃത്യമായി നടപടി എടുത്താണ് സര്‍ക്കാര്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ സമര പ്രശ്നത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ ശക്തമായ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിഴിഞ്ഞം പുനരധിവാസ പാക്കേജ് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെയായിരുന്നു ഇത്. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരിന് നല്ല ഉദ്ദേശമേയുളളു, നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അവരാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.