മഞ്ചേരി: ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടിൽ നിന്നായി ഓൺലൈനായി 70 ലക്ഷം രൂപയാണ് ഇവർ തട്ടിയത്.
ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്ക് കൈമാറിയതായും ഇടനാലക്കാരായി പ്രവർത്തിച്ച് ബാങ്കിടപാടുകൾ നടത്തിയവർക്ക് കമ്മീഷനായി നൽകിയതായും പ്രതികൾ സമ്മതിച്ചു.
വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ചു ആ നമ്പറുകളിലേക്ക് ഓടിപി വരുത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 19 ബാങ്കുകളിലേക്കാണ് പ്രതികൾ പണം മാറ്റിയത്.
മൊബൈൽ ബാങ്കിംഗ് ഇല്ലാത്ത ഉപഭോക്താക്കളുടെ ദിവസേനയുള്ള ഇടപാട് പരിധി ഉയർത്തി നാല് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു. കേസിലെ പ്രതികളെ സൈബർ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേർന്ന് ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.