തെരുവ് നായ ശല്യം: ഹൈക്കോടതിക്ക് മുന്നില്‍ നഗരസഭ കൗണ്‍സിലറുടെ ശയനപ്രദക്ഷിണം

തെരുവ് നായ ശല്യം: ഹൈക്കോടതിക്ക് മുന്നില്‍ നഗരസഭ കൗണ്‍സിലറുടെ ശയനപ്രദക്ഷിണം

കൊച്ചി: തെരുവ് നായ ശല്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് വേറിട്ട സമരവുമായി നഗരസഭ കൗണ്‍സിലര്‍. ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിക്കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംസ്ഥാനം നേരിടുന്ന വലിയൊരു വിഷയമാണ് തെരുവ് നായ ശല്യമെന്ന് ജില്‍സ് പറഞ്ഞു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഇടപെടല്‍ പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ നീതി പീഠത്തില്‍ നിന്ന് ജനങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ് അഭിരാമി എന്ന 12 വയസുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് പ്രതിരോധ കുത്തിവെയ്ക്ക് എടുത്തിട്ടും കുട്ടിയ്ക്ക് പേവിഷബാധ ഏല്‍ക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.