തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശനഷ്ടങ്ങളും തീരദേശ ജനതയുടെ ജീവിതം തകർത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അടങ്ങിയ "വിഴിഞ്ഞവും കണ്ണീർ തീരങ്ങളും" എന്ന ഡോക്യുമെൻ്ററി റിലീസ് ചെയ്തു.
കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പിഓസി യിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെന്ററിയുടെ പ്രകാശനം നിർവ്വഹിച്ചു. തീരപ്രദേശത്തെ ജനതയുടെ സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാർഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ ഡോക്യൂമെന്ററി നൂറു ശതമാനവും വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറിയും ഡോക്യൂമെന്ററിയുടെ നിർമ്മാതാവും ആയ ഫാ.ഡോ. സിബു ഇരിമ്പിനിക്കൽ ചടങ്ങിൽ ആമുഖ പ്രസംഗം നടത്തി. വിഴിഞ്ഞം തുറമുഖത്തിന്റെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങൾ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെന്ററിയാണ് "വിഴിഞ്ഞവും കണ്ണീർ തീരങ്ങളും" എന്ന് അദ്ദേഹം പറഞ്ഞു.
കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റർ കൂടിയായ ജോമോൻ ജോ പരവേലിൽ ആണ് ഡോക്യൂമെന്ററി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം ക്യാമറയും സുനീഷ് എൻവി ചിത്ര സംയോജനവും സ്റ്റീഫൻ ചാലക്കര വിവരണവും നൽകിയിരിക്കുന്ന ഡോക്യൂമെന്ററിയുടെ ദൈർഘ്യം ഇരുപത് മിനിറ്റാണ്.
കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും പിഓസി യിലെ സ്റ്റാഫും ആദ്യ പ്രദർശനത്തിൽ പങ്കെടുത്തു.