തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്ക് എതിരെയുള്ള നടപടി തിരുവനന്തപുരം കോർപ്പറേഷൻ പിൻവലിച്ചേക്കും. ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ സ്വീകരിച്ച നടപടിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്.
പ്രതിഷേധിച്ചവർക്കെതിരെ മേയർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സ്ഥിരം ജോലിക്കാരെ സസ്‌പെൻഡ് ചെയ്യുകയും, താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്കൊപ്പമാണ് സോഷ്യൽ മീഡിയ. മേയറുടെ ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെക്കിടയിലുളളവരെ ആഘോഷങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതാണെന്നുമുളള വിമർശനങ്ങളാണ് ഉയർന്നത്.
മേയറിന്റെ നടപടിക്കെതിരെ സി.പി.എമ്മിന് അകത്തും പുറത്തും ഒരുപോലെ വിമർശനമുയർന്നു. ആനാവൂർ നാഗപ്പൻ അടക്കമുള്ളർ മേയർക്കെതിരായിരുന്നു. തൊഴിലാളികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കാൻ സി.പി.എം ആര്യയ്ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. തൊഴിലാളികളില്‍ അധികവും സി.ഐ.ടിയു അംഗങ്ങളാണ്.