വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയില്ല: കേരള സര്‍വകലാശാലാ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ

 വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയില്ല: കേരള സര്‍വകലാശാലാ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കാതിരുന്ന കേരള സര്‍വകലാശാല ഉദ്യോഗസ്ഥന് പിഴ. സര്‍വകലാശാലയിലെ വിവരാവകാശ വിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി. രാഘവനാണ് 25,000 രൂപ പിഴ ചുമത്തിയത്.

സര്‍വകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള സര്‍വകലാശാലയില്‍ മനശാസ്ത്ര വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ. ഇമ്മാനുവല്‍ തോമസാണ് പരാതിക്കാരന്‍. 2018 മാര്‍ച്ചില്‍ വിരമിച്ച ഇമ്മാനുവലിനെ സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2020 ജൂണിലായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്കിന്റെ കാരണം അന്വേഷിച്ചാണ് വിവരാവകാശ നിയമപ്രകാരം ഇമ്മാനുവല്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ അധികൃതര്‍ മടിച്ചതോടെയായിരുന്നു പരാതി നല്‍കിയത്. പരാതി അന്വേഷിച്ച അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷന്‍ വിന്‍സണ്‍ എം പോള്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. വിരമിച്ച അധ്യാപകനെ കാരണമറിയിക്കാതെ ജോലി ചെയിതിരുന്ന സ്ഥാപനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ നടപടി മൗലികാവകാശ ലംഘനവും മനുഷ്യാവകാശ ധ്വംസനവും ആണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം വേണ്ടത്ര യോഗ്യതയില്ലാത്തയാളെ സര്‍വകലാശാല ഗവേഷണ മേല്‍നോട്ടച്ചുമതലയില്‍ നിയമിച്ചതിനെ ചോദ്യം ചെയ്തതിനെതിരെയുള്ള പ്രതികാര നടപടിയാണ് ഇമ്മാനുവല്‍ തോമസിന്റേതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.