ആലപ്പുഴ: ഡോക്ടർമാരെ സ്വാധീനിച്ച് കേരളത്തിലെ സ്വകാര്യ ലാബുകളിൽ വൻ കൊള്ള. ലാബുകളിലേക്ക് രോഗികളെ എത്തിക്കാൻ ഡോക്ടർമാർക്ക് മാസപ്പടി ഉണ്ടെന്ന് ആക്ഷേപം ഉയരുന്നു. പരിശോധനയ്ക്ക് എത്തുന്ന രോഗികളെ നിശ്ചിത ലാബിലേക്ക് മാത്രം പറഞ്ഞയച്ച് ഡോക്ടർമാർ നേടുന്നത് ലക്ഷങ്ങൾ.
ലാബുകളുടെ വിശ്വാസ്യത പോലും കണക്കിലെടുക്കാതെയാണ് ഡോക്ടർമാർ രോഗികളെ ലാബുകളിലേക്ക് പറഞ്ഞയക്കുന്നത്. മറ്റ് ലാബുകളിലെ പരിശോധന ഫലം ഈ ഡോക്ടർമാർ സ്വീകരിക്കില്ല. ഇത്തരം സാഹചര്യം നിലനിൽക്കെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലാബുകൾ കേന്ദ്രീകരിച്ച് സ്ഥിരമായ പരിശോധന സംവിധാനം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
വിവിധ ലാബുകളിൽ ഒരേ പരിശോധനയ്ക്ക് വ്യത്യസ്ത ഫലം ലഭിക്കുന്നതും വിശ്വസ്തത ചോദ്യം ചെയ്യുന്നതിനൊപ്പം ആളുകളെ അനാവശ്യ പരിഭ്രാന്തിയിലേക്ക് തള്ളിവിടുന്നതിനും കാരണമാകുന്നു. ലാബുകളിലെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഫലപ്രദമായ അന്വേഷണങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ല.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശിയായ യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം ലാബുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതിന്റെ അനിവാര്യത കാണിക്കുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം രക്തം പരിശോധനയ്ക്കായി ലാബിൽ നൽകിയപ്പോൾ ലിവർ സിറോസിസാണെന്നാണ് യുവാവിന് ലഭിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എത്രയും വേഗം അഡ്മിറ്റ് ആകാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ റിപ്പോർട്ടിൽ സംശയം തോന്നിയതിനാൽ കോട്ടയത്തുള്ള മറ്റൊരു ലബോറട്ടറിയിൽ പരിശോധന നടത്താൻ തീരുമാനിച്ചു. എന്നാൽ അവിടുന്നുള്ള റിപ്പോർട്ടിൽ ലിവർ സിറോസിസോ മറ്റെന്തെങ്കിലും രോഗമോ യുവാവിന് ഉള്ളതായി ഫലത്തിൽ ഇല്ല. ഇത് സംബന്ധിച്ച് യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.