വിഴിഞ്ഞം സമരം കടുപ്പിക്കും: ലത്തീന്‍ അതിരൂപത ഇന്നും സര്‍ക്കുലര്‍ വായിച്ചു; രാഹുല്‍ ഗാന്ധിയെ എത്തിക്കാനും നീക്കം

വിഴിഞ്ഞം സമരം കടുപ്പിക്കും: ലത്തീന്‍ അതിരൂപത ഇന്നും സര്‍ക്കുലര്‍ വായിച്ചു; രാഹുല്‍ ഗാന്ധിയെ എത്തിക്കാനും നീക്കം

തിരുവനന്തപുരം: വിഴിഞ്ഞം സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിച്ചു. ഈ മാസം 14ന് ആരംഭിക്കുന്ന ബഹുജന സമരത്തിനായി വിവിധ സംഘടനകളെയും ജനങ്ങളെയും പങ്കാളികളാക്കണം. പലതവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് ഉറപ്പൊന്നും ലഭിക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ലത്തീന്‍ അതിരൂപത. ഇന്ന് കുര്‍ബാനയ്ക്കിടെയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചത്. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. സമരം 27ാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അതിരൂപതയുടെ പുതിയ തീരുമാനം.

സംസ്ഥാന വ്യാപകമായി സമരം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് വാഹനജാഥ ആരംഭിച്ചിരുന്നു. ഇത് ഇന്ന് തിരുവനന്തപുരത്തെത്തും. ജാഥയില്‍ എല്ലാ ഇടവകക്കാരും പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

അതേസമയം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്ത് എത്തിക്കാന്‍ ലത്തീന്‍ അതിരൂപത ശ്രമം തുടങ്ങി. ഇതിനായി ഫാ. യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ കെ സുധാകരനെയും വി.ഡി സതീശനെയും കണ്ടിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ സമരമുഖത്തേയ്ക്ക് എത്തിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.