'സാമൂഹിക പ്രത്യാഘാതം ഗുരുതരം'; കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

 'സാമൂഹിക പ്രത്യാഘാതം ഗുരുതരം'; കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

തിരുവനന്തപുരം: കെ റെയില്‍ സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. കെ റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സമരസമിതി നേതാക്കളുടെ പ്രതികരണം.

പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗുരുതരമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലില്‍ വച്ചാണ് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിലെ മൂന്നാം ദിവസമായ ഇന്നത്തെ പര്യടനം കഴക്കൂട്ടത്തു നിന്നുമാണ് തുടക്കം കുറിച്ചത്. ആറ്റിങ്ങല്‍ വരെയായിരുന്നു രാവിലത്തെ പദയാത്ര. ഉച്ചയ്ക്കാണ് കെ റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

വൈകിട്ട് നാലിന് ആറ്റിങ്ങലില്‍ നിന്നും പുനരാരംഭിച്ച യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ രാഹുല്‍, ഇന്നു മുതല്‍ യുഡിഎഫിലെ ഘടകകക്ഷി പ്രതിനിധികളെ കാണും.

സിഎംപി പ്രതിനിധികളുമായി ആറ്റിങ്ങലില്‍ ആദ്യ കൂടിക്കാഴ്ച നടത്തി. കൊല്ലത്ത് ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളുമായും എറണാകുളത്ത് എന്‍സികെ, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി നേതാക്കളുമായും മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളുമായും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.