പുടിന് നേരെ വധശ്രമമെന്ന് റിപ്പോര്‍ട്ട്: പരിക്കില്ലാതെ രക്ഷപെട്ടു

പുടിന് നേരെ വധശ്രമമെന്ന് റിപ്പോര്‍ട്ട്: പരിക്കില്ലാതെ രക്ഷപെട്ടു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നേരെ വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് പുടിന്‍ രക്ഷപെട്ടതെന്ന് യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പുടിന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.

എപ്പോഴാണ് പുടിന് നേരെ വധശ്രമം നടന്നതെന്നത് വ്യക്തമല്ല. പുടിന്‍ തന്റെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റഷ്യയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ നിരന്തരം പുറത്തു വിടുന്ന ടെലഗ്രാം ചാനലായ ജനറല്‍ ജിവിആറിനെ ഉദ്ധരിച്ചാണ് യൂറോ വീക്കിലി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

കിലോമീറ്റര്‍ അകലെയുള്ള താമസ സ്ഥലത്തേക്കുള്ള വഴിയില്‍ വെച്ചാണ് അപകടമുണ്ടായത്. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ലിമോസിന്റെ മുന്‍ഭാഗത്തെ ഇടത് ചക്രത്തില്‍ വലിയ സ്ഫോടനമുണ്ടാവുകയും പുക ഉയരുകയും ചെയ്തതായാണ് ടെലഗ്രാം ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രസിഡന്റിന്റെ നീക്കങ്ങളെക്കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയാമായിരുന്നത്. അതിനാല്‍ സംഭവത്തിന് പിന്നാലെ പ്രസിഡന്റിന്റെ അംഗരക്ഷകരേയും അന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്. ചിലരെ സസ്പെന്‍ഡ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷ മുന്നില്‍ക്കണ്ടാണ് ഈ നീക്കം.

ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ പുടിന്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുള്ളതായും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. താന്‍ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017 ല്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.